പൂനൂർ | തീവ്രചിന്താഗതികളും തെറ്റായ വിവരങ്ങളും നിമിഷങ്ങൾക്കകം വ്യാപകപ്രചാരണം നേടുന്ന സമൂഹത്തിൽ ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ധീൻ ചിഷ്‌തിയുടെ സ്നേഹസന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഡോ എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മർകസ് ഗാർഡൻ ഉർസെ അജ്മീർ സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധാർമികതയുടെയും യുക്തിവാദത്തിന്റെയും വേരുകൾ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന യുവസമൂഹത്തിനിടയിൽ സൗഹാർദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും നനവുള്ള അടയാളപ്പെടുത്തലുകൾ ഖ്വാജയുടെ ജീവിതത്തിൽ നിന്നും പകർത്തിവേക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ സൂഫിധാരയുടെ ചാലകശക്തിയായി പ്രവർത്തിച്ചത് ഖ്വാജാ മുഈനുദ്ധീൻ ശൈഖുo അവിടുത്തെ ശിഷ്യരുമാണെന്നും അദ്ദേഹം പറഞ്ഞു.
നാലാമത് ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് നടക്കുന്നത്.സ്വാഗതസംഘ രൂപീകരണ യോഗം ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു. വി ബീരാൻകുട്ടി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ജി അബൂബക്കർ, സ്വാദിഖ് സഖാഫി മടത്തുംപൊയിൽ, മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി, ലുക്മാൻ ഹാജി കത്തറമ്മൽ സംസാരിച്ചു.
നാല് ദിവസത്തെ പരിപാടിയുടെ ഭാഗമായി ആത്മീയ സംഗമം, ഖത്‌മുൽ ഖുർആൻ മജ്‌ലിസ്, സാംസ്‌കാരിക സമ്മേളനം, പ്രവാസി സമ്മിറ്റ്, മഹല്ല് ശൗഖ, ഫാമിലി മീറ്റ്,വ്യാപാരി സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഡോ എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സംസാരിക്കുന്നു

