പൂനൂർ: ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വെറുപ്പിന്റെ രാഷ്ട്രീയമെന്ന് പ്രശസ്ത എഴുത്തുകാരൻ പി.കെ പാറക്കടവ് പ്രസ്ഥാവിച്ചു. ജാമിഅ മദീനതുന്നൂർ മലയാള സമിതി സംഘടിപ്പിക്കുന്ന കടലാസ് ’23 ദ്വിദിന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എകാധിപത്യ ഭരണകൂടം നിരന്തരം ഭയക്കുന്നതും വേട്ടയാടുന്നതും എഴുത്തുകാരെയാണ് എന്നും അദ്ദേഹം പറഞ്ഞു. കടലാസ് ഉദ്ഘാടന സംഘമത്തിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി, ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ എന്നിവർ സംവദിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന സെഷനിൽ വായനയിലെ പ്രത്യയ ശാസ്ത്ര സമീപനം എന്ന വിഷയത്തിൽ ഫറോക്ക് കോളേജ് മലയാള വിഭാഗം എച്ച്.ഒ.ഡി ഡോ അസീസ് തരുവണ സംസാരിച്ചു. വായനയുടെ വ്യത്യസ്ത ഭാവനകളെയും അതിന്റെ പ്രത്യയ ശാസ്ത്ര സമീപനങ്ങളെയും ചർച്ച ചെയ്ത സംഗമത്തിൽ ക്യാ മ്പ് കോഡിനേറ്റർ മുബഷിർ പൊന്നാനി വിഷയാവതരണം നടത്തി. ശേഷം നടന്ന സാഹിത്യ ശില്പശാലയ്ക്ക് യുവ എഴുത്തുകാരൻ ശിബിലി മഞ്ചേരി നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം നടക്കുന്ന സെഷനിൽ കൃതിയും കർത്താവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനുമായ വിമീഷ് മാണിയൂർ വിദ്യാർത്ഥികളോട് സംസാരിക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ മുഹമ്മദ് ബി കടയ്ക്കൽ, ഇഹ്ജാസ് നൂറാനി, എഴുത്തും വായനയും പ്രായോഗിക ഇടപെടലുകൾ എന്ന വിഷയത്തിൽ ഉച്ചക്ക് നടക്കുന്ന പാനൽ ഡിസ്കഷന് ലുക്മാൻ കരുവാരക്കുണ്ട്, യാസർ അറഫാത്ത് നൂറാനി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകും. ശില്പശാലയുടെ ഭാഗമായി സാഹിത്യ സംസാരം, സാഹിത്യ വർക്ക്ഷോപ്പ്, പാനൽ ഡിസ്കഷൻ, സാഹിത്യ നിരൂപണം, പുനർജനി എന്നീ പരിപാടകൾ നടക്കുമെന്ന് ക്യാമ്പ് കോർഡിനേറ്റർ മുബഷിർ പൊന്നാനി അറിയിച്ചു.

